ഒമ്പതാം നമ്പറിൽ ഇറങ്ങാനാണെങ്കിൽ ധോണിക്ക് പകരം ഒരു പേസ് ബൗളറെ കളിപ്പിക്കുന്നതാണ് നല്ലത്, തുറന്നടിച്ച് ഹർഭജൻ
ധോണിക്ക് മുമ്പ് ഇറങ്ങിയത് ഷാര്‍ദ്ദുല്‍ ഠാക്കൂറാണ്. ഷാര്‍ദ്ദുലിന് ഒരിക്കലും ധോണിയെ പോലെ ബാറ്റ് ചെയ്യാനാവില്ലെന്ന് നമുക്കറിയാം. എന്തുകൊണ്ടാണ് ധോണി അത്തരമൊരു അബദ്ധം കാണിച്ചതെന്ന് മനസിലാവുന്നതേയില്ല.
ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ചെന്നൈക്കായി ഒമ്പതാമനായി ബാറ്റിംഗിനിറങ്ങിയ എം എസ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം ഹര്ഭജന് സിംഗ്. മിച്ചല്‍ സാന്റ്നര്‍ക്കും ഷാര്‍ദ്ദുല്‍ ഠാക്കൂറിനുംശേഷം ഒമ്പതാമനായിട്ടാണ് പഞ്ചാബിനെതിരെ ധോണി ബാറ്റിംഗിനിറങ്ങിയത്. ഹര്‍ഷല്‍ പട്ടേലിന്റെ നേരിട്ട ആദ്യ പന്തില്‍ തന്നെ ധോണി ബൗള്‍ഡായി പുറത്താവുകയും ചെയ്തു. ഇതിന് പിന്നാലെ ധോണിക്കെതിരെ മുന്‍ ഇന്ത്യൻ താരം ഇര്ഫാന് പത്താനും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ഒമ്പതാമനായി ബാറ്റിംഗിന് ഇറങ്ങാനാണെങ്കില്‍ ധോണിക്ക് പകരം ചെന്നൈ ഒരു പേസ് ബൗളറെ കളിപ്പിക്കുന്നതാണ് നല്ലതെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിംഗും പറഞ്ഞു.നേരത്തെ ബാറ്റിംഗിന് ഇറങ്ങാനാവില്ലെങ്കില്‍ മാറിനില്‍ക്കുന്നതാണ് നല്ലത്. ഒമ്പതാം നമ്പറില്‍ ഇറങ്ങാനാണെങ്കില്‍ ധോണിയെ കളിപ്പിക്കരുത്. പകരം ഒരു പേസറെ പ്ലേയിംഗ് ഇലവനിലെടുക്കു. ധോണിയാണ് ചെന്നൈയില്‍ ഇപ്പോഴും തീരുമാനങ്ങളെല്ലാം എടുക്കുന്നത്. ടീമിന് ഏറ്റവും ആവശ്യമായ സമയത്ത് പോലും നേരത്തെ ബാറ്റിംഗിനിറങ്ങാതെ ടീമിനെയാകെ അദ്ദേഹം തളര്‍ത്തുകയാണ് ചെയ്യുന്നതെന്നും ഹര്ഭജന് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.
ധോണിക്ക് മുമ്പ് ഇറങ്ങിയത് ഷാര്‍ദ്ദുല്‍ ഠാക്കൂറാണ്. ഷാര്‍ദ്ദുലിന് ഒരിക്കലും ധോണിയെ പോലെ ബാറ്റ് ചെയ്യാനാവില്ലെന്ന് നമുക്കറിയാം. എന്തുകൊണ്ടാണ് ധോണി അത്തരമൊരു അബദ്ധം കാണിച്ചതെന്ന് മനസിലാവുന്നതേയില്ല. ധോണിയുടെ അനുമതിയില്ലാതെ ഒന്നും നടക്കില്ല. അതുകൊണ്ടുതന്നെ ധോണിക്ക് മുമ്പെ ഷാര്‍ദ്ദുലിനെ ഇറക്കിയത് മറ്റാരുടെയെങ്കിലും തീരുമാനമാണെന്ന് ഞാന്‍ കരുതുന്നില്ല.
ആ സമയത്ത് അതിവേഗം റണ്ണടിക്കുകയായിരുന്നു ചെന്നൈക്ക് വേണ്ടിയിരുന്നത്. ധോണി മുമ്പ് പലതവണ അത് ചെയ്തിട്ടുമുണ്ട്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ ധോണി ഇത്തരമൊരു തീരുമാനമെടുത്തത് എന്നെ ശരിക്കും ഞെട്ടിച്ചു.ഈ മത്സരം ചെന്നൈ ജയിച്ചാല്‍ പോലും എന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ല. കാരണം, ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ഉറക്കെ പറയുമെന്നും ഹര്ഭജന് പറഞ്ഞു.
പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക