Asianet News MalayalamAsianet News Malayalam

സന്തോഷം മുതല്‍ സങ്കടം വരെ, ആവേശം മുതല്‍ ക്ഷീണം വരെ, ബസ് മനുഷ്യാനുഭവങ്ങളുടെ സൂക്ഷ്മരൂപം!

സ്ഥിരം ബസ് എന്നൊന്നില്ല. കിട്ടുന്നതില്‍ കേറും. ഓരോ ദിവസവും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ബസില്‍ നമ്മെ കാത്തിരിക്കുന്നു. ഓരോരുത്തരും ജീവനുള്ളതും ഉച്ഛ്വസിക്കുന്നതുമായ കഥകള്‍ പറയാന്‍ കാത്തിരിക്കുന്നു

Experience Memory observations a cultural reading of bus Journeys by  Sreena S
Author
First Published Apr 17, 2024, 5:17 PM IST

വ്യത്യസ്ത ജീവിതങ്ങളുടെ ഗന്ധങ്ങള്‍, പല സൗരഭ്യങ്ങള്‍, പൂമണങ്ങള്‍. ബസ്, ഒരു നാടകവേദിയായി മാറുന്നു.  ഈ ദൈനംദിന നിരീക്ഷണ ചടങ്ങിലൂടെ, ജീവജാലങ്ങളുടെ പരസ്പര ബന്ധത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു. ബസ് യാത്ര ജീവിതത്തിന്റെ തന്നെ ഒരു സൂക്ഷ്മരൂപമായി മാറുന്നു, വ്യക്തികള്‍ എന്ന നിലയിലും കൂട്ടം എന്ന നിലയിലും നമ്മെ നിര്‍വചിക്കുന്ന സൗന്ദര്യത്തിന്റെയും സങ്കീര്‍ണ്ണതയുടെയും പ്രതിഫലനം. 

 

Experience Memory observations a cultural reading of bus Journeys by  Sreena S

 

കുറച്ച് വര്‍ഷങ്ങളായി ബസ് യാത്രകളിലാണ് ഞാന്‍ ജീവിതമാസ്വദിക്കാന്‍ തുടങ്ങുന്നത്. ദിവസം നാല് - നാലര മണിക്കൂര്‍ ബസിലാണ്. കേരള- തമിഴ്‌നാട് അതിര്‍ത്തിയിലൂടെയാണ് യാത്ര. എന്നും പോയിവരും. 

ഇടയ്ക്ക് ആലോചിക്കാറുണ്ട്, എന്തിനാണിങ്ങനെ ബസില്‍ യാത്ര ചെയ്ത് സമയം കളയുന്നതെന്ന്. അന്നേരമൊക്കെ, സ്വന്തം മനസ്സിനെ ആനന്ദിപ്പിക്കാന്‍ വേണ്ടി മനപൂര്‍വ്വം കണ്ടെത്തിയ ഒരിടമാണ് അതെന്ന് തോന്നും. ഓര്‍മകളുടേയും ചിന്തകളുടെയും നിലയ്ക്കാത്ത പ്രവാഹമാണ് ദൂരങ്ങള്‍. അതിനെ സമാധാനമായി ആസ്വദിക്കാനുള്ള ഇടമാണ് ബസ് യാത്രയെന്നും തോന്നും.

ബസ്, മനുഷ്യാനുഭവങ്ങളുടെ ഒരു സൂക്ഷ്മരൂപമാണ്. പുതിയ മനുഷ്യരെ കാണാന്‍ കഴിയുന്ന, അനുഭവിക്കാന്‍ കഴിയുന്ന,  പലതരം ജീവിതങ്ങള്‍ മണക്കുന്ന ഒരിടം. സന്തോഷം മുതല്‍ സങ്കടം വരെ, ആവേശം മുതല്‍ ക്ഷീണം വരെ നീളുന്ന വികാരങ്ങള്‍. ചുറ്റുമുള്ള യാത്രക്കാരെ നിരീക്ഷിക്കുമ്പോള്‍, അവരുടെ വികാരങ്ങളുടെ അസംസ്‌കൃതത്വം അറിയാം. അറിയാതെ അവര്‍ സഹയാത്രികരുമായി പങ്കിടുന്ന ആന്തരിക ലോകങ്ങള്‍. 

ഒരേ വഴിയില്‍ പലതരം ബസുകളിലൂടെ സഞ്ചരിക്കുന്നത് അസാധാരണ അനുഭവമാണ്. എന്നെ സംബന്ധിച്ച് അത് കെ എസ് ആര്‍ ടി സി, ടി എന്‍ എസ് ടി സി, പ്രൈവറ്റ് ബസ്സുകള്‍ എന്നിങ്ങനെ നീളുന്നു. 

സ്ഥിരം ബസ് എന്നൊന്നില്ല. കിട്ടുന്നതില്‍ കേറും. ഓരോ ദിവസവും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ബസില്‍ നമ്മെ കാത്തിരിക്കുന്നു. ഓരോരുത്തരും ജീവനുള്ളതും ഉച്ഛ്വസിക്കുന്നതുമായ കഥകള്‍ പറയാന്‍ കാത്തിരിക്കുന്നു. ആത്മാവിലേക്കുള്ള ജാലകങ്ങളാണ് അവരുടെ മുഖങ്ങള്‍. അസംഖ്യം വികാരങ്ങളും ചിന്തകളും, പറയാത്ത കഥകളും ഓരോ മുഖത്തും. ഈ അപരിചിതര്‍ക്കിടയില്‍ ഇരിക്കുമ്പോള്‍, ചുറ്റുമുള്ളതെല്ലാം നിരീക്ഷിക്കാന്‍ ഞാന്‍ ആകര്‍ഷിക്കപ്പെടുന്നു. ശരീരഭാഷയുടെ സൂക്ഷ്മ സൂക്ഷ്മതകള്‍, യാത്രക്കാര്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ക്ഷണിക നോട്ടങ്ങള്‍, നിശ്ശബ്ദതയില്‍ മാത്രം പിറക്കുകയും വളരുകയും ചെയ്യുന്ന, ഒരിക്കലും ഉച്ചരിക്കപ്പെടാത്ത സംഭാഷണങ്ങള്‍. 

ആദ്യമൊക്കെ ഒറ്റ സീറ്റില്‍, ജനലരികില്‍ ഇരിക്കുന്നതായിരുന്നു ഇഷ്ടം. പിന്നീട് കിട്ടുന്ന സീറ്റിലൊരു ഇരുത്തം. അല്ലെങ്കില്‍ നില്‍പ്പ്. നില്‍ക്കുമ്പോള്‍,  നിറഞ്ഞ സീറ്റുകള്‍ നേരില്‍ കാണാം. പലതരം ശബ്ദങ്ങളോടൊപ്പം കുറേ മുഖങ്ങള്‍ അടുത്തറിയാം.  ഫാമിലിയായി, സുഹൃത്തുക്കളായി, പ്രണയിക്കുന്നവരുമായി, ജോലിക്കു പോകുന്നവരായി, സ്‌കൂളിലേക്ക്, കോളേജിലേക്ക്, വീട്ടിലേക്ക്, അറിയാത്ത കാക്കത്തൊള്ളായിരം ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്ന പലതരം മനുഷ്യര്‍. പല കാരണങ്ങളാണ് അവരെ യാത്രക്കാരാക്കുന്നത്. അവരുടെ നോക്കുകള്‍, ചിരി വേഗങ്ങള്‍. ഭാവങ്ങള്‍. അതില്‍ വേദനയുടെ ആത്മകഥയെഴുതുന്ന ചിലരുമുണ്ടാും. അത്തരക്കാര്‍ കണ്ണടച്ചിരുന്നു മറ്റൊരു യാത്ര പോകും. മുഷിപ്പ്, വിരസത, ഏകാന്തത-ഇതെല്ലാം അവരെ പൊതിയുന്നത് കാണാം. നിരവധി ഭാവങ്ങളാണ് അവരില്‍. ആകുലതകളും അസ്വാസ്ഥ്യങ്ങളുമാണ് കൂടുതല്‍. ചിലപ്പോള്‍ എന്റെ കാഴ്ചയില്‍ തോന്നുന്നതാവാം. 

എന്റെ മുന്നില്‍ വികസിക്കുന്ന മനുഷ്യനാടകത്തിന്റെ സൂക്ഷ്മതകളും വിശദാംശങ്ങളും തൊട്ടെടുക്കുന്ന ഒരു സൂക്ഷ്മ നിരീക്ഷകയാണ് ഞാനിവിടെ. നിശ്ശബ്ദ മന്ത്രണങ്ങള്‍. ക്ഷണിക നോട്ടങ്ങള്‍. മുഖത്ത് ക്ഷണിക  ഭാവങ്ങള്‍, ധ്യാനത്തിന്റെ ശാന്ത നിമിഷങ്ങള്‍. പുറത്ത് അവരവര്‍ നയിക്കുന്ന ജീവിതത്തിന്റെ വ്യക്തമായ  മറ്റൊരു ചിത്രം. ഓരോ വ്യക്തിയും ഒരു വലിയ ആഖ്യാനത്തിലെ ഒരു അധ്യായമാണ്, പറയാന്‍ കാത്തിരിക്കുന്ന ഒരു കഥ. പതിയെ ബസൊരു നാടക വേദിയായി മാറുന്നു. ഓരോ വ്യക്തിയുടെയും അസ്തിത്വത്തിന് നിറം പകരുന്ന ജീവിത സങ്കീര്‍ണ്ണത, സന്തോഷങ്ങള്‍, സങ്കടങ്ങള്‍, പ്രതീക്ഷകള്‍, ഭയങ്ങള്‍. 

ഈ അപരിചിതര്‍ക്കിടയില്‍ ഇരിക്കുമ്പോള്‍, അവരുടെ മനസ്സിനെ കീഴടക്കുന്ന ചിന്തകളെക്കുറിച്ച് എനിക്ക് അത്ഭുതപ്പെടാതിരിക്കാന്‍ കഴിയില്ല. എന്തൊക്കെ സ്വപ്നങ്ങളാണ് അവര്‍ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നത്? യാത്രയില്‍ എന്തെല്ലാം ഭാരങ്ങളാണ് അവര്‍ വഹിക്കുന്നത്? അന്നേരം, ബസ്, ആത്മപരിശോധനയുടെ ഒരു ക്യാന്‍വാസായി മാറുന്നു. 

ചില നേരങ്ങളില്‍ ചുഴലി പോലെ വലിഞ്ഞു മുറുക്കുന്ന ഏകാന്തത വന്നു മുറുകും.  അതുകൊണ്ടാവും ഉള്ളുതുറന്ന് സ്വന്തം ചിന്തകള്‍  യാത്രയിലുടനീളം സ്വയം പങ്കുവെക്കുന്നത്. അതിനിടയില്‍ ഉറക്കത്തിലേക്ക് വഴുതി വീണാല്‍ സ്വപ്‌നമാവും യാത്രാപഥം. 

നഗരവീഥികളിലൂടെ ബസ് നീങ്ങുമ്പോള്‍, എല്ലാവരുടെയും മുഖത്തേക്ക് ഒന്ന് പരതി നോക്കി സഹയാത്രികര്‍ക്കൊപ്പം ജനാലയിലൂടെ ഞാന്‍ പുറത്തേക്ക് നോക്കും. വലിയ കെട്ടിടങ്ങള്‍, മേല്‍പാലങ്ങള്‍, ഫ്‌ലാറ്റുകള്‍, വിജനമായ ഓരങ്ങള്‍, പരിചിതമായ ലാന്‍ഡ്മാര്‍ക്കുകള്‍, തിരക്കേറിയ തെരുവുകള്‍. ഓരോ രംഗവും സ്വന്തം ജീവിതത്തിന്റെയും സ്വന്തം അനുഭവങ്ങളുടെയും പ്രതിഫലനമാണെന്ന് തോന്നും. 

കടന്നുപോയ കാഴ്ചകളുടെയും അനുഭവങ്ങളുടെയും ചിത്രങ്ങള്‍ മനസ്സില്‍ പതിയുന്നുണ്ടാവും. പലപ്പോഴും അതിനൊരു കൃത്യമായ തുടക്കമോ അവസാനമോ ഉണ്ടാവാറില്ല. തിരിച്ചറിയാനാവാത്ത വിധം മാറിപ്പോകുന്ന ദിവസങ്ങള്‍. 

ചിലരുണ്ട്, ചുറ്റുമുള്ളതൊന്നുമറിയാതെ  ഫോണില്‍ മുഴുകുന്നവര്‍. ഇയര്‍ഫോണില്‍ പാട്ട് കേള്‍ക്കുന്നവര്‍, ഇയര്‍ഫോണില്ലാതെ റീല്‍സ് കാണുന്നവര്‍. തമാശകള്‍ പറഞ്ഞ് ബസിനൊപ്പം കുലുങ്ങി ചിരിക്കുന്നവര്‍.  നിഷ്‌കളങ്കമായ മനുഷ്യബന്ധങ്ങള്‍. അതിലൊരു അപരിചിതത്വവും. 

മനുഷ്യത്വത്തിന്റെ ഈ കടലിനു നടുവില്‍, ബന്ധങ്ങള്‍ നിശബ്ദമായി ഊട്ടിയുറപ്പിക്കുന്നു. അപരിചിതര്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെട്ട ഒരു പുഞ്ചിരി, അംഗീകാരത്തിന്റെ തലയാട്ടല്‍ - ഈ ചെറിയ ആംഗ്യങ്ങള്‍ ഒരു ശബ്ദം പോലുമാവാതെ നിശ്ശബ്ദം സംസാരിക്കുന്നു. ബന്ധത്തിന്റെ ഈ ക്ഷണിക നിമിഷങ്ങളില്‍, വിശാലവും തിരക്കേറിയതുമായ ലോകത്ത് യാത്രക്കാര്‍ പരസ്പരം അസ്തിത്വം അംഗീകരിക്കുന്നു.

മുഖങ്ങള്‍ മാത്രമല്ല എന്നെ ആകര്‍ഷിക്കുന്നത്, മണവും കൂടിയാണ്. വ്യത്യസ്ത ജീവിതങ്ങളുടെ ഗന്ധങ്ങള്‍, പല സൗരഭ്യങ്ങള്‍, പൂമണങ്ങള്‍. ബസ്, ഒരു നാടകവേദിയായി മാറുന്നു.  ഈ ദൈനംദിന നിരീക്ഷണ ചടങ്ങിലൂടെ, ജീവജാലങ്ങളുടെ പരസ്പര ബന്ധത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു. ബസ് യാത്ര ജീവിതത്തിന്റെ തന്നെ ഒരു സൂക്ഷ്മരൂപമായി മാറുന്നു, വ്യക്തികള്‍ എന്ന നിലയിലും കൂട്ടം എന്ന നിലയിലും നമ്മെ നിര്‍വചിക്കുന്ന സൗന്ദര്യത്തിന്റെയും സങ്കീര്‍ണ്ണതയുടെയും പ്രതിഫലനം. 

ഇപ്പോള്‍ ബസ് അതിന്റെ അവസാന ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുന്നു. ഓരോ വ്യക്തിയും താമസിയാതെ ഇറങ്ങുകയും അവരുടെ വ്യക്തിഗത യാത്രകള്‍ തുടരുകയും ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios