ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് മുന്നില്‍ ആരതി; വനിതാ നേതാവിനെതിരെ കേസ്
ഇവിഎമ്മിന് മുന്നില്‍ രൂപാലി ചക്കങ്കര്‍, ആരതി നടത്തിയത് വലിയ വിവാദമായിരുന്നു
പൂനെ: രാജ്യത്തെ മൂന്നാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ആരതി നടത്തിയ വനിതാ നേതാവിനെതിരെ കേസ്. എന്‍സിപി നേതാവും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയുമായ രൂപാലി ചക്കങ്കറിനെതിരെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തിരിക്കുന്നത്.
ബാരാമതി ലോക്സഭ മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനായി എത്തിയപ്പോള്‍ ഇവിഎമ്മിന് മുന്നില്‍ രൂപാലി ചക്കങ്കര്‍ ആരതി നടത്തിയത് വലിയ വിവാദമായിരുന്നു. പോളിംഗ് ബൂത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ പ്രചരിച്ചിരുന്നു. ചിത്രങ്ങളില്‍ ടാഗ് ചെയ്തുകൊണ്ട് രൂപാലിക്കെതിരെ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രൂപാലി ചക്കങ്കറിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. രൂപാലിക്കെതിരെ കേസ് എടുത്ത വിവരം പൂനെ സിറ്റി പൊലീസ് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സ്ഥിരീകരിച്ചു. സിന്‍ഹാഗാദ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം