സംസ്ഥാനത്ത് പോളിംഗ് 70 ശതമാനത്തിലേക്ക്, 4 മണ്ഡലങ്ങളിൽ കുതിപ്പ്; എല്ലായിടത്തും 60 കടന്നു, ബൂത്തുകളിൽ നീണ്ടനിര
ആലപ്പുഴയും കാസർകോടും കണ്ണൂരും ചാലക്കുടിയും ഇതിനകം 65 ശതമാനം കടന്നിട്ടുണ്ട്.
തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ പോളിംഗ് 6 മണിയാകുമ്പോൾ 70 ശതമാനത്തിനടുത്തേക്ക് എത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 5 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 64.94 ശതമാനം കടന്നു. ആലപ്പുഴയും കാസർകോടും കണ്ണൂരും ചാലക്കുടിയും ഇതിനകം 68 ശതമാനം കടന്നിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 60 ശതമാനം കടന്നു. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്. നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ മുതൽ തന്നെ രേഖപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളുമെല്ലാം തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചിട്ടുണ്ട്.
മിക്ക ബൂത്തുകളിലും ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരമാണ്. കാര്യമായ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വോട്ടെടുപ്പ് വൈകീട്ട് 6 വരെയാണ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം ഇതുവരെ
1. തിരുവനന്തപുരം-62.52
2. ആറ്റിങ്ങല്‍-65.56
3. കൊല്ലം-62.93
4. പത്തനംതിട്ട-60.36
5. മാവേലിക്കര-62.29
6. ആലപ്പുഴ-68.41
7. കോട്ടയം-62.27
8. ഇടുക്കി-62.44
9. എറണാകുളം-63.39
10. ചാലക്കുടി-66.77
11. തൃശൂര്‍-66.01
12. പാലക്കാട്-66.65
13. ആലത്തൂര്‍-66.05
14. പൊന്നാനി-60.09
15. മലപ്പുറം-64.15
16. കോഴിക്കോട്-65.72
17. വയനാട്-66.67
18. വടകര-65.82
19. കണ്ണൂര്‍-68.64
20. കാസര്‍ഗോഡ്-67.39
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം