Asianet News MalayalamAsianet News Malayalam

ഉഷ്ണതരംഗം; മാലിന്യം കൂട്ടിയിടുന്നത് അപകടം, വൈദ്യുത ഉപകരണങ്ങളും സൂക്ഷിക്കുക

ചൂട് കൂടിയ സാഹചര്യത്തില്‍ അപകടങ്ങളൊഴിവാക്കാനും പലതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിലൊന്ന് മാലിന്യം കൂട്ടിയിടുന്നതാണ്. ഇത്രയധികം ചൂടുള്ള അന്തരീക്ഷത്തില്‍ ഉണങ്ങിയ മാലിന്യം, പുല്ല്, കടലാസ് എന്നിവയ്ക്കെല്ലാം എളുപ്പത്തില്‍ തീ പിടിക്കാൻ സാധ്യതയുണ്ട്.

things to care to avoid troubles related to heatwave
Author
First Published Apr 27, 2024, 3:35 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുകയും മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളുമൊഴിവാക്കാൻ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക, ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തിവയ്ക്കുക, ധാരാളമായി വെള്ളം കുടിക്കുക, അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക, പൊതുപരിപാടികള്‍ വൈകുന്നേരങ്ങളില്‍ മാത്രം നടത്തുക, കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക, നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കുക.

ചൂട് കൂടിയ സാഹചര്യത്തില്‍ അപകടങ്ങളൊഴിവാക്കാനും പലതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിലൊന്ന് മാലിന്യം കൂട്ടിയിടുന്നതാണ്. ഇത്രയധികം ചൂടുള്ള അന്തരീക്ഷത്തില്‍ ഉണങ്ങിയ മാലിന്യം, പുല്ല്, കടലാസ് എന്നിവയ്ക്കെല്ലാം എളുപ്പത്തില്‍ തീ പിടിക്കാൻ സാധ്യതയുണ്ട്. ഇത് വലിയ തീപ്പിടുത്തത്തിലേക്ക് തന്നെ നയിക്കാം. മാർക്കറ്റുകൾ, മറ്റ് കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) എന്നിവിടങ്ങളിലെല്ലാം ജാഗ്രത വേണം. ഇവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലും ശ്രദ്ധ വരേണ്ടതുണ്ട്. ചൂട് കൂടുമ്പോള്‍ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും വയർ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാൽ ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയിൽ ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാൻ, ലൈറ്റ്, എസി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.

ആരോഗ്യപ്രശ്നങ്ങളൊഴിവാക്കാൻ തൊഴിലിടത്തിലും ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം.  വീട്ടിലായാലും ഓഫീസിലോ മറ്റ് തൊഴിലിടത്തിലോ ആയാലും വായുസഞ്ചാരം ഉറപ്പാക്കുക, തൊഴിലുറപ്പ് പ്രവർത്തകരും, മാധ്യമപ്രവർത്തകരും, പുറം തൊഴിലിൽ ഏർപ്പെടുന്നവരും, പോലീസ് ഉദ്യോഗസ്ഥരും രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക, ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ പൊതു സമൂഹം സഹായിക്കുക. 

വിദ്യാർഥികളുടെ കാര്യത്തിലാണെങ്കില്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന പരിപാടികൾ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ ഉറപ്പാക്കണം. 

Also Read:- ചൂട് കനക്കും, വിവിധ ജില്ലകളിലേക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗം മുന്നറിയിപ്പും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios