വാഹനാപകടം വിസ പുതുക്കാൻ പോയി വരുന്ന വഴി; ഒമാനിൽ മരിച്ചത് മലയാളിയടക്കം മൂന്നുപേർ, 15 പേർക്ക് പരിക്ക്
ട്രക്ക് ഡ്രൈവർ ട്രാഫിക്കിന്റെ എതിർ ദിശയിലേക്ക് ട്രക്ക് ഓടിച്ചതാണ് അപകട കാരണം.
മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം മൂന്ന് പേർ മരിച്ചു. സൊഹാറില്‍ ഉണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി സുനിൽ കുമാറും രണ്ട് ഒമാൻ പൗരന്മാരുമാണ് മരണപ്പെട്ടത്.
ട്രക്ക് ഡ്രൈവർ ട്രാഫിക്കിന്റെ എതിർ ദിശയിലേക്ക് ട്രക്ക് ഓടിച്ചതാണ് അപകട കാരണം. അപകടത്തിൽ 15 പേർക്ക് പരിക്കുപറ്റിയതായും 11 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സോഹാറിലെ ലീവായിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മരണപ്പെട്ട പ്രവാസിയായ തൃശൂർ സ്വദേശി സുനിൽ കുമാർ (50) സോഹാറിലുള്ള ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. വിസ പുതുക്കാൻ സുനിൽ കുമാർ കുടുംബത്തോടൊപ്പം ലിവയിൽ പോയി തിരിച്ചു വരുന്ന വഴിയിലാണ് അപകടം ഉണ്ടായത്. ഭാര്യ: ജീജാ സുനിൽ, മക്കൾ: നന്ദ സുനിൽ , മയൂരി സുനിൽ.
Read Also - പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്കടക്കം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍
താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; പ്രവാസി റിയാദിൽ മരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കന്യാകുമാരി മുളൻകുഴി സ്വദേശി റിയാദിൽ മരിച്ചു. പരേതരായ ചെല്ലപ്പൻ, നെസമ്മ ദമ്പതികളുടെ മകൻ ചെല്ലപ്പൻ സുരേഷ് (44) ആണ് റിയാദ് സുമേഷി ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തിനോടൊപ്പം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഉടൻ തന്നെ ആംബുലൻസിൽ സുമേഷി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15 വർഷമായി നിർമ്മാണ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. റിയാദിലെ ബത്ഹയിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. ഭാര്യ: സുനിത. സുബിത, സുബി എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി പ്രവർത്തകർ നേതൃത്വം നൽകുന്നു.