കതിർമണ്ഡപത്തിൽ നിന്ന് നേരെ പോളിങ് ബൂത്തിലേക്ക്; വിവാഹ വേഷത്തിൽ വോട്ട് രേഖപ്പെടുത്തി വധൂവരന്മാർ
ചെറായി ഗവണ്മെന്റ് യുപി സ്കൂളിലെ മൂന്നാം നമ്പർ ബൂത്തില്‍ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
തൃശൂർ: കതിർ മണ്ഡപത്തിൽ നിന്ന് വധൂവരന്മാർ നേരെ എത്തിയത് പോളിങ് ബൂത്തിലേക്ക്. കിഴക്കേ ചെറായി ചെമ്പ്ര വീട്ടില്‍ ഉമ മണിയുടെ മകള്‍ ശില്‍പ്പയാണ് ഭര്‍ത്താവ് കിരണിനൊപ്പം വിവാഹ ചടങ്ങിന് പിന്നാലെ വോട്ട് ചെയ്യാനെത്തിയത്. ചെറായി ഗവണ്മെന്റ് യുപി സ്കൂളിലെ മൂന്നാം നമ്പർ ബൂത്തില്‍ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ചായിരുന്നു ശിൽപ്പയുടെയും കിരണിന്റെയും താലികെട്ട്. തുടർന്ന് 12.40 ഓടെ കിരണിനൊപ്പം ശിൽപ്പ ചെറായി സ്കൂളിലേക്കെത്തി വോട്ട് രേഖപ്പെടുത്തി. പട്ടുപുടവ ചുറ്റി സർവ്വാഭരണ വിഭൂഷിതയായി വരണമാല്യവും അണിഞ്ഞെത്തിയ വധൂവരന്മാർ ബൂത്തിലേക്കെത്തിയത് വോട്ട് ചെയ്യാൻ എത്തിയവർക്കും പോളിങ് ഉദ്യോഗസ്ഥർക്കും കൗതുകമായി. കിരൺ തിരിച്ച് പോയതിനു ശേഷം കപ്പൂർ പഞ്ചായത്തിലെ കാഞ്ഞരത്താണി ബൂത്തിൽ വോട്ട് രേഖപ്പെടുത്തി..
നവവധുവായി കന്നിവോട്ട്
വിവാഹ മണ്ഡപത്തിൽ നിന്ന് കന്നി വോട്ട് ചെയ്യാൻ നവവധു പോളിങ് ബൂത്തിലെത്തിയത് കൗതുകമായി. മുല്ലശ്ശേരി പറമ്പന്തള്ളി ക്ഷേത്രത്തിന് സമീപം നടുവിൽ പുരക്കൽ രാജീവിന്റെ മകൾ തീർത്ഥയാണ് ഗുരുവായൂരമ്പലത്തിൽ താലി കെട്ടിയ ഉടൻ വരൻ രോഹിത്തിനൊപ്പം എത്തി വോട്ട് ചെയ്തത്.
മുല്ലശേരി സർക്കാര്‍ ഹയർ സെക്കണ്ടറി സ്ക്കൂളിലെ 102-ാം ബൂത്തിലായിരുന്നു തീർത്ഥയുടെ കന്നി വോട്ട്. വിദേശത്ത് ജോലി ചെയ്യുന്ന പൊന്നാനി ആട്ടെ പറമ്പിൽ രവിയുടെ മകൻ രോഹിത്തുമായുള്ള തീർത്ഥയുടെ വിവാഹ നിശ്ചയം ആറ് മാസം മുമ്പായിരുന്നു. ഇതിന് ശേഷമാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് നവവരൻ രോഹിത് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം