പഴയ വരട്ടാറിൽ വീണ്ടും കയ്യേറ്റം; തോടിന് കുറുകെ വഴിനിർമ്മിക്കാൻ ശ്രമം, സ്റ്റോപ്പ് മെമ്മോ നൽകി
72 ചതുരശ്ര മീറ്റർ വ്യാപ്തിയിൽ ആണ് മണ്ണടിച്ചത്. നദിയുടെ വ്യാപ്തി കുറച്ചു കൊണ്ട് കുഴൽ ഇട്ട് കലുങ്ക് നിർമ്മിച്ച ശേഷം ബാക്കി നദീപുറംപോക്ക് മണ്ണടിച്ച് നികത്തി വഴിയാക്കാനാണ് ശ്രമിക്കുന്നത്
ചെങ്ങന്നൂർ: തീരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് പുനരുദ്ധരിച്ച പഴയ വരട്ടാറിൽ (മുളംതോട്)വീണ്ടും കയ്യേറ്റമെന്ന് പരാതി. സ്വകാര്യ വ്യക്തി തോടിന് കുറുകെ വഴിനിർമ്മിക്കാനുളള ശ്രമമാണ് വീണ്ടും നടത്തിയിരിക്കുന്നത്. മുൻപ് പല തവണ ഇരുന്ന റവന്യു ഉദ്യോഗസ്ഥർ സ്റ്റോപ് മെമ്മോ കൊടുത്ത സ്ഥലത്താണ് വീണ്ടും മണ്ണടി ആരംഭിച്ചത്. മുൻ വർഷങ്ങളിൽ അടിച്ച മണ്ണ് ഇപ്പോഴും നീക്കം ചെയ്യാതെ കിടക്കുകയാണ്. 2008-ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് സ്വകാര്യ വ്യക്തിയുടെ കയ്യേറ്റം.
72 ചതുരശ്ര മീറ്റർ വ്യാപ്തിയിൽ ആണ് മണ്ണടിച്ചത്. നദിയുടെ വ്യാപ്തി കുറച്ചു കൊണ്ട് കുഴൽ ഇട്ട് കലുങ്ക് നിർമ്മിച്ച ശേഷം ബാക്കി നദീപുറംപോക്ക് മണ്ണടിച്ച് നികത്തി വഴിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഇറിഗേഷൻ വകുപ്പിൻ്റെ അനുമതി വാങ്ങി എന്ന് ഇയാൾ പറയുന്നുണ്ടെങ്കിലും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ ഇത്തരത്തിൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങൾക്കും അനുമതി നൽകിയിട്ടില്ലന്നാണ് മറുപടി ലഭിച്ചത്.
ചെങ്ങന്നൂർ ആർ ഡി ഒ നിർമ്മൽകുമാർ ജി യുടെ നിർദ്ദേശത്തെത്തുടർന്ന് തിരുവൻവണ്ടൂർ വില്ലേജ് ആഫീസർ ടി ആർ റാണി സ്ഥലം സന്ദർശിച്ച് മണ്ണടി നിർത്തി വെയ്ക്കാൻ ആവശ്യപെട്ടെങ്കിലും അവരുടെ വാക്കിനെ അവഗണിച്ച് ഉച്ചയ്ക്ക് ശേഷവും മണ്ണടിച്ച് ജെസിബി ഉപയോഗിച്ച് നിരത്തിയതായും ഉദ്യോഗസ്ഥ പറഞ്ഞു.
തുടർന്ന് കയ്യേറ്റക്കാരന് സ്റ്റോപ്പ് മെമ്മോ നൽകി. 2017-ൽ ആണ് റവന്യു വകുപ്പ് കളക്ടറുടെ നിർദ്ദേശപ്രകാരം തോട്ടിലെ കയ്യേറ്റങ്ങൾ അളന്ന് തിട്ടപ്പെടുതിയത്. 28 ഓളം കയ്യേറ്റങ്ങൾ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ച് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തോട് നവീകരിച്ചു എങ്കിലും നാല്പത് ശതമാനം തടസ്സങ്ങൾ ഇനിയും നീക്കംചെയ്യേണ്ടതായി ഉണ്ട്. ഇതിനിടയിലാണ് തോട്ടിൽ വീണ്ടും മണ്ണ് വീഴുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.